2014, ഫെബ്രുവരി 23, ഞായറാഴ്‌ച

ദക്ഷിണ

പെരുവിരലറത്ത് തരൂവെന്ന്
ഒടുവത്തെ ദക്ഷിണ ചോദിച്ച ഗുരു തന്നെയാണ് മകനെ
അരിമാവ് കലക്കിയ വെള്ളം
പാലെന്ന് കരുതികുടിപ്പിച്ച
ചെറുബാല്യക്കാരോട് അനീതിയെന്ന് ക്ഷോഭിച്ചത്...
പാചകവാതകമെന്ന് കേട്ടുകേള്‍വിയില്ലാക്കാലത്ത്
കുരുന്നു ശിഷ്യരെ കാട്ടില്‍
വിറകൊടിക്കാന്‍ വിട്ടതിന്
മറ്റൊരു ഗുരു സഹധര്‍മ്മിണിയോട് കയര്‍ത്തത്.
ആശ്രമ മൃഗത്തെ രക്ഷിച്ച ചാരിതാര്‍ത്ഥ്യത്തോടെ മുഖം കാണിച്ച ശിഷ്യരോട്
ഒരു പെണ്ണിന്‍റെ മാനം കാക്കാന്‍
കഴിയാതെപോയതെന്തേയെന്ന്
നോമ്പരം വിതറിയ ചോദ്യമെറിഞ്ഞത്  വേറൊരു ഗുരു.
ശിഷ്യനുവേണ്ടി ദര്‍ഭമുന മൂര്‍ച്ചയില്‍ അന്ധനാക്കപ്പെട്ട   പഴയ ഗുരു ഇതിഹാസത്തിന്‍റെ പുറമ്പോക്കില്‍ നിലവിളിക്കുന്നു.
   രതിമൂര്‍ച്ഛയാല്‍ ആന്ധനായ പുതിയ ഗുരു തടവറയുടെ ശീതികരണിയില്‍ ആലസ്യത്തിലാണ്.
പുതിയൊരു സാറായണത്തിന്‍റെ പണിപ്പുരയിലാണ്.
രാകിയരം വച്ച ദര്‍ഭമുനകള്‍
ശിഷ്യര്‍
ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചുവിടുന്ന  കാലത്തേക്ക് വേണ്ടിയൊരു പുതിയ ഇതിഹാസത്തിനായി...

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

ഇക്വേഷന്‍സ്

കരിക്കുലത്തിനും സിലബസിനും
പുതുമയുണ്ടായിരുന്നു.
അതിലെ ഇക്വേഷന്‍സിനൊപ്പിച്ചാണ് അടിത്തറയും മേല്‍പ്പുരയും പണിതുയര്‍ത്തിയത്.
തീസിസാണ് ആദ്യം കണ്ണിലുടക്കിയത്.
മിച്ചമൂല്യവും ചരക്കിന്‍റെ വിതരണക്രമവും മനസില്‍
അരക്കിട്ടുറപ്പിച്ചു.
ചോദനവും പ്രദാനവുമെന്നെല്ലാം ഉരുവിട്ട്
സമയ സൂചികളെ ഉരുക്കികളഞ്ഞു.
    പിന്നെയാണ് ആന്‍റിതീസിസ് വയസറിയിച്ചത്.
സാമ്രാജത്വ കടന്നാക്രമണങ്ങള്‍ക്കെതിരെ
വില്ലേജാഫീസ് ഉപരോധിച്ച്
ഐക്യനിരകെട്ടിയുയര്‍ത്തി
പ്രതിരോധത്തിന്‍റെ കവചിത വ്യൂഹമൊരുക്കി..
     മിത്രമേ...
സിന്തസിസിലേക്ക് പോകേണ്ടിവന്നില്ല.
കടലിലെ തിരയെണ്ണിയിരിക്കവെയാണ്
സിന്തസസിന്‍റെ രസതന്ത്രം മനസിലായത്.
മെല്ലെ തിരിഞ്ഞുനടന്നു...

വര

കല്ല് മഴ പെയ്തുതോരാത്ത കാലത്ത്
ചോര്‍ന്നൊലിക്കുന്ന കുട കളവ്പോയവന്‍റെ ആത്മസങ്കടം
വരച്ചെടുക്കാന്‍ നിന്‍റെ ക്യാന്‍വാസ് മതിയാവവകയില്ല.
    വിഷക്കോപ്പ ചുണ്ടോട്  ചേര്‍ത്ത ദാര്‍ശനികന്‍റെ ചങ്ക് കൊത്തിവലിക്കുന്ന ശാന്തത..
അന്ത്യവിധി വായിച്ചുതീര്‍ത്ത് കൈകഴുകി തുടച്ചവന്‍റെ തീപിടിച്ച നെഞ്ച്...
പച്ചമാംസത്തില്‍ ആണിപ്പഴുത്
തിരയുന്ന ആത്മ ഹര്‍ഷം..
പോരാ... നിന്‍റെ ചായക്കൂട്ടുകള്‍ മതിയാവുകയില്ല...
ദൈവമേ.. നീയൊരു പരാജയപ്പെട്ട ചിത്രകാരനാണ്.
വരിയുടയ്ക്കപ്പെട്ട തെരുവ്നായയുടെ  വലിഞ്ഞുമുറുകിയ ശാന്തതയെങ്കിലും...
ചിത്രകാരാ.. നീയൊരു പരാജയപ്പെട്ട ദൈവമാണ്.
   തീയൊടുങ്ങാത്ത എണ്ണക്കിണറിനുമുകളില്‍
ലോഹം ഉരുകിയൊലിക്കുന്ന
വെടിയുണ്ടകള്‍ പൂക്കുന്ന അക്കല്‍ദാമകളാണ്.
  നീ വിളിച്ചു പറഞ്ഞ തീമഴയും
പ്രളയകാലവും വരേക്ക് ഏകനായലയുക.
നീയൊരു അറം പറ്റിയ പ്രവാചകന്‍ മാത്രമാണ്.

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

എറര്‍

prenavam http://lekshmipadma.blogspot.com/
     റിഫ്രഷ് ചെയ്യാന്‍ മറന്നുപോയതാണ് വിനയായത്.
ഒന്നിനുമുകളിലൊന്നായി ഫയലുകള്‍ കുന്നുകൂടിപ്പോയി.
ഫോള്‍ഡറിലാക്കിയതും അല്ലാത്തതുമായവ...
ഡിലിറ്റ് ചെയ്താലും റീസൈക്കിള്‍ ബിന്നില്‍ കിടന്നത് കൊഞ്ഞനം കുത്തുന്നു.
ബാക്കപ്പ് ചെയ്യാനാകാത്തവിധം
ഓര്‍മ്മകളുടെ ഫയലുകള്‍ ഉടലോടെ
കുഴിച്ചുമൂടാനൊരു സോഫ്റ്റ് വെയര്‍
പോയകാലത്തെ സെമിത്തേരിയിലടച്ച് സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്ത്
ആന്‍റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്ത് പാപനാശിനിയില്‍
കുളിച്ചുകയറണം.
ഇന്നിലലിഞ്ഞലിഞ്ഞ്
കരിയിലയായി പറന്ന് പറന്ന്
അങ്ങ് ദൂരേക്ക് ദൂരേക്ക്....
ഇന്നലെകളില്ലാത്തവന്‍റെ ലോകത്തേക്ക്....

പുറത്താക്കപ്പെട്ടവന്‍റെ വെളിപാട് പുസ്തകത്തില്‍ കണ്ടത്...

അവനാണെനിക്ക്
അറിവിന്‍റെ പറുദീസ സമ്മാനിച്ചത്.
വാഴ്വിനൊരു കാനന്‍ദേശവും.
നാണത്തിന്‍റെ വന്‍കരകളും സമതലങ്ങളും താണ്ടാനൊരു
അത്തിയിലകൊണ്ട് തുന്നിയ തുണിക്കെട്ട്...
നീയൊളിപ്പിച്ച അഗ്നിയില്‍ നിന്നുമൊരു കനല്‍ ച്ചൂട്.
ജനിയുടെ വേദന...
എങ്കിലും
ഞാനവനെ ചെകുത്താനെന്ന് വിളിച്ചു.
ദൈവമെന്ന് നിന്നെയും...